Saturday, December 1, 2007

ചില ബാല്യകാല സ്മരണകള്‍

വീടിനു അടുത്തുള്ള കൊയോങ്കര സ്കൂളിലേക്ക്‌ കരഞ്ഞു കൊണ്ടു ആദ്യമായി പോയ ദിവസം ഇന്നലെ എന്ന പോലെ ഞാന്‍ ഓര്‍ക്കുന്നു... അന്ന് സ്കൂളില്‍ എത്തി ചേരാന്‍ റോഡ് ഉണ്ടായിരുന്നില്ലണ്ടായിരുന്നില്ല...പലരുടെയും വീടിന്റെ മുറ്റത്ത്‌ കൂടി യാത്ര ചെയ്തു വേണം സ്കൂളില്‍ എത്താന്‍...പലപ്പോഴും വയല്‍ വരമ്പുകളില്‍ കൂടിയും...

സ്കൂള്‍ നിന്നിരുന്നത് ഒരു വിശാലമായ മൈതാനത്തിന്റെ ഒരു അറ്റത്തായിരുന്നു.മൈതാനത്തിനും സ്കൂളിനും അന്ന് അതിര്‍ത്തികള്‍ ഉണ്ടായിരുന്നില്ല.സ്കൂളിന്റെ തെക്കു ഭാഗത്തും കിഴക്ക് ഭാഗത്തും ആയി തെയ്യം കെട്ടി ആടാറുള്ള കാവുകള്‍ ആയിരുന്നു.അടുത്തായി ഒരു ആയുര്‍വേദ ആശുപത്രിയും ഒരു ചെറിയ ഹോട്ടലും കടയും ഉണ്ട്.

സ്കൂളിനടുത്തു മൂന്നോ നാലോ കാറ്റാടി മരങ്ങള്‍ ഉണ്ടായിരുന്നു.സ്കൂളിന്റെ പഴയ കെട്ടിടത്തിനടുത്തായി ഒരു നെല്ലി മരവും ഉണ്ടായിരുന്നു...ആ നെല്ലി മരചോട്ടിലാണ് അസംബ്ലി കൂടാറു.

ആ സ്കൂളിനെ കുറിച്ചു ഓര്‍ക്കുമ്പോഴൊക്കെ എനിക്കോര്‍മ്മ വരാറ് ചില്ല് എന്ന സിനിമയില്‍ ഓ.എന്‍.വി എഴുതി യേശുദാസ് പാടിയ "ഒരു വട്ടം കൂടിയ പഴയ വിദ്യാലയ തിരുമുറ്റത്ത്‌ എത്തുവാന്‍ മോഹം...തിരുമുറ്റത്ത്‌ ഒരു കോണില്‍ നില്‍ക്കുന്നോരാ നെല്ലി മരമോന്നുലുത്തുവാന്‍ മോഹം..." എന്ന പാട്ടാണ്.

സ്കൂളിലേക്ക്‌ ഉള്ള യാത്ര അത്ഭുതങ്ങളുടെ യാത്രയാണ് .വയലുകളും പറമ്പുകളും കയറി ഇറങ്ങി കൊണ്ടുള്ള യാത്ര.മഴക്കാലം ആണെന്കില്‍ പറയുകയും വേണ്ട...വയലില്‍ നിറയെ വെള്ളം ഉണ്ടാവും.അതില്‍ നിറയെ ചെറിയ മീന്‍ കുഞ്ഞുങ്ങള്‍ നീന്തി കളിക്കുന്നുണ്ടാവും.വാല്‍മക്രികളും നിറയെ ഉണ്ടാവും.ഇങ്ങനെ കാവുകളും പറമ്പുകളും വയലുകളും താണ്ടിയുള്ള കുട്ടിപട്ടാളത്തിന്റെ യാത്ര അര മണിക്കൂറെങ്കിലും എടുക്കും സ്കൂളില്‍ എത്തിച്ചേരാന്‍ .

ലക്ഷ്മി ടീച്ചറുടെ സാരിതുമ്പും പിടിച്ചു നാണം കുണുങ്ങി ആയ ഒരു കൊച്ചു ചെറുക്കന്‍ ബ്ലാക്ക് ബോര്‍ഡിന് അടുത്തേക്ക് പോകുന്നത് ഇന്നും സുഖമുള്ള ഓരോര്മ്മയാണ്.

ആയുര്‍വേദ ആശുപത്രിയിലേക്ക് ഔഷധിയുടെ വലിയ നീലയും മഞ്ഞയും നിറമുള്ള വണ്ടി ചിലപ്പോഴൊക്കെ വരും... അന്ന് ഞങ്ങള്ക്ക് അതൊരു ഉത്സവം തന്നെ ആയിരുന്നു...ആ വലിയ വണ്ടി എന്റെയും കൂടുകാരുടെയും മനസില്‍ അത്ഭുതങ്ങളുടെ ഒരു കൂടാരം തന്നെ തീര്‍ത്തിരുന്നു.

അവിടെ എനിക്ക് നല്ല കൂട്ടുകാരേയും കിട്ടി...ഷാജി,നിഷാദ്,ജിതേഷ്,പ്രവീണ്‍...അങ്ങനെ അങ്ങനെ ഒത്തിരി..ഒത്തിരി...

പെണ്‍കുട്ടികള്‍ ഇരിക്കുന്ന ബെഞ്ചിന്റെ അടുത്തായിരുന്നു എന്റെ സീറ്റ്... എനിക്ക് അവിടെ ഒരു പുതിയ കൂട്ടുകാരിയേയും കിട്ടി...സ്വപ്ന...അവളുടെ ഫാദര്‍ സ്ഥലം മാറ്റം കിട്ടി ഞങ്ങളുടെ ഗ്രാമത്തിലേക്ക് എത്തിയതായിരുന്നു...അവള്‍ ഫ്രോക്കും ധരിച്ചാണ് സ്കൂളില്‍ വരാറ്..അവളുടെ ഫ്രോക്കിന്റെ മുന്‍പില്‍ ഒരു ചെറിയ പോക്കറ്റ് ഉണ്ടാകും.എന്റെ സ്ലേറ്റ്‌ പെന്‍സിലുകള്‍ ആ കുട്ടിയുടെ ചെറിയ പോക്കെറ്റില്‍ നിക്ഷേപിക്കുകയിരുന്നു എന്റെ പ്രധാന വിനോദം.

ഒരു ദിവസം സ്കൂളിനടുത്തു ഏതോ ഒരു പരിപാടി നടന്നു... അന്ന് സ്വപ്ന ശ്രീകൃഷ്ണന്റെ വേഷം കെട്ടിയിരുന്നു... അത് കാണാന്‍ അച്ഛനും അമ്മയുമൊത്തു ഞാനും പോയി.മയില്‍ പീലിയും ചൂടി ഒരു ഉണ്ണികണ്ണന്‍.കയ്യില്‍ ഒരു ഓടക്കുഴലും ഉണ്ട്.നിഷ്ക്കളങ്കമായ ആ മുഖത്ത് ശ്യാമ വര്‍ണം.കണ്ടിട്ട് നല്ല രസം തോന്നി...അവളുടെ അച്ഛന്‍ എന്നെ കണ്ടിട്ട് ഇങ്ങനെ പറഞ്ഞു..."ഓഹ് ഇതാണോ സ്വപ്നയുടെ ഫ്രോക്കിന്റെ പോക്കറ്റില്‍ പെന്‍സില്‍ നിക്ഷേപിക്കാറുള്ള ആള്‍..."അപ്പോഴാണ് അവള്‍ എല്ലാ കാര്യങ്ങളും വീട്ടില്‍ ചെന്നു പറയാറുണ്ട് എന്ന് ഞാന്‍ അറിഞ്ഞത്...എല്ലാവരുടെയും ചിരികള്‍ക്കിടെ ഒളിക്കാന്‍ ഒരിടവും തേടി ഞാന്‍ ഓടി മറഞ്ഞു...

( പിന്നീട് ഞാന്‍ ആ കുട്ടിയെ കാണുന്നത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ട്രെയിന്‍ യാത്രയ്ക്ക് ഇടയില്‍ വച്ചാണ്...ഞങ്ങള്‍ അത്ഭുതത്തോടെ കുറെ നേരം പരസ്പരം മിഴിച്ചിരുന്നു.അവള്‍ ഇതൊക്കെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ ചോദിച്ചില്ല..)

12 comments:

പ്രയാസി said...

കഥയില്‍ ചോദ്യമില്ലാത്തതു കൊണ്ടു ഒന്നും.........ചോദിക്കുന്നില്ല..:)

മന്‍സുര്‍ said...

കഥാകാരന്‍...

ബാല്യം...
ഓരോ മനസ്സ്‌ ഇന്നും കൊതിക്കുന്നു
ഒരു മടക്കയാത്രക്കായ്‌
നിഷ്‌കളങ്കമാം കുട്ടിക്കാലം
ഒരിക്കലും തിരിച്ച്‌ കിട്ടുകിലെങ്കിലും
മോഹിക്കുന്നു ഞാനാ ബാല്യക്കാലം

നല്ല ഓര്‍മ്മകള്‍ക്ക്‌ അഭിനന്ദനങ്ങള്‍


നന്‍മകള്‍ നേരുന്നു

Sherlock said...

അപ്പോ പണ്ടേ തുടങ്ങിയിരുന്നു അല്ലേ...:)

കാര്‍വര്‍ണം said...

"എന്റെ സ്ലേറ്റ്‌ പെന്‍സിലുകള്‍ ആ കുട്ടിയുടെ ചെറിയ പോക്കെറ്റില്‍ നിക്ഷേപിക്കുകയിരുന്നു എന്റെ പ്രധാന വിനോദം"

സ്വല്‍പ്പം കടുത്ത വിനോദമായിപ്പൊയ്.

ആട്ടെ ഇപ്പോ വിനോദം ചെയിഞ്ചു ചെയ്തോ.

നന്നയീട്ടോ.

ഹരിശ്രീ said...

കഥാകാരാ,

നല്ല രചന. ആ പഴയ ബാല്യകാലത്തേക്ക് -സ്കൂള്‍ മുറ്റത്തേക്ക് മൈതാനത്തേക്ക് ഒന്നു കൂടി മടങ്ങിപ്പോയി.

asdfasdf asfdasdf said...

കഥകാരാ. എഴുത്തു നന്നായിരിക്കുന്നു.

ഉപാസന || Upasana said...

നന്നായിരിക്കുന്നു കഥാകാരന്‍
ഉപാസന ആദ്യമായാണിവിടെ...
നിരാശപ്പെടുത്തിയില്ല
നന്ദി
:)
ഉപാസന

സാക്ഷരന്‍ said...

ഒരുവട്ടം കൂടിയെന് ഓറ്മകള് മേയുന്ന …

നന്നായിരിക്കുന്നു

ഉഗാണ്ട രണ്ടാമന്‍ said...

നൊസ്റ്റാല്‍ജിക് അയി പോയി...നല്ല ഓര്‍മ്മകള്‍ക്ക്‌ അഭിനന്ദനങ്ങള്‍

K M F said...

നന്നായിരിക്കുന്നു..

നവരുചിയന്‍ said...

അന്തം വിട്ടു കുന്തം വിഴുങ്ങി ട്രെയിനില്‍ ഇരിക്കുന്ന രണ്ടു പേര്‍ .. കൊള്ളാം നന്നായിരിക്കുന്നു

വിജി പിണറായി said...

'ആ സ്കൂളിനെ കുറിച്ചു ഓര്‍ക്കുമ്പോഴൊക്കെ എനിക്കോര്‍മ്മ വരാറ് ചില്ല് എന്ന സിനിമയില്‍ ഓ.എന്‍.വി എഴുതി യേശുദാസ് പാടിയ "ഒരു വട്ടം കൂടിയ പഴയ വിദ്യാലയ തിരുമുറ്റത്ത്‌ എത്തുവാന്‍ മോഹം...തിരുമുറ്റത്ത്‌ ഒരു കോണില്‍ നില്‍ക്കുന്നോരാ നെല്ലി മരമോന്നുലുത്തുവാന്‍ മോഹം..." എന്ന പാട്ടാണ്.'

ഒരു തിരുത്ത്: ഓ. എന്‍. വി. എഴുതി എം. ബി. ശ്രീനിവാസന്‍ ഈണമിട്ട ആ വരികളുടെ ശരി രൂപം ഇങ്ങനെയാണ്:

‘ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം...
തിരുമുറ്റത്തൊരു കോണില്‍ നില്ക്കുന്നൊരാ നെല്ലി -
മരമൊന്നുലുത്തുവാന്‍ മോഹം...’

(വീഡിയോ ഇവീടെ: http://www.youtube.com/watch?v=cToRCA9rCuE)

ഡി സി ബുക്‍സ് പ്രസിദ്ധീകരിച്ച ഓ. എന്.‍ വി. കവിതകളുടെ സമാഹാരത്തില്‍ (പേജ് 1138) ഉള്‍പ്പെടുത്തിയിട്ടുള്ള ‘മോഹം’ എന്ന കവിതയാണ് ഈ ഗാനത്തിന്റെ പൂര്‍ണരൂപം. ഈ കവിത 1988-89-ല്‍ പുതുക്കിയ, ആറാം ക്ലാസ്സിലെ മലയാള പാഠാവലിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കടന്നു വന്നതാണ് ‘വിദ്യാലയ’മെന്ന വാക്ക്. അതായിരിക്കാം ഈ പിശകിന് കാരണം.
(കൂട്ടത്തില്‍ പറയട്ടെ, എനിക്ക് എന്നും പ്രിയപ്പെട്ട വരികളാണിവ. ‘നൊസ്റ്റാള്‍ജിയ’ എന്ന വാക്കിന്റെ അര്‍ഥം ചോദിക്കുന്നവരോട് ഞാന്‍ പറയും, ഈ പാട്ട് കേള്‍ക്കാന്‍. ആ വികാരത്തെ ഇതിനേക്കാള്‍ മനോഹരമായി ആവിഷ്കരിക്കാനാവില്ല എന്നു തന്നെ പറയാം.)

ഓര്‍മകളിലൂടെ ഒരു മടക്കയാത്ര നടത്താന്‍ സഹായിച്ചതിന് നന്ദി...