Saturday, December 1, 2007

ചില ബാല്യകാല സ്മരണകള്‍

വീടിനു അടുത്തുള്ള കൊയോങ്കര സ്കൂളിലേക്ക്‌ കരഞ്ഞു കൊണ്ടു ആദ്യമായി പോയ ദിവസം ഇന്നലെ എന്ന പോലെ ഞാന്‍ ഓര്‍ക്കുന്നു... അന്ന് സ്കൂളില്‍ എത്തി ചേരാന്‍ റോഡ് ഉണ്ടായിരുന്നില്ലണ്ടായിരുന്നില്ല...പലരുടെയും വീടിന്റെ മുറ്റത്ത്‌ കൂടി യാത്ര ചെയ്തു വേണം സ്കൂളില്‍ എത്താന്‍...പലപ്പോഴും വയല്‍ വരമ്പുകളില്‍ കൂടിയും...

സ്കൂള്‍ നിന്നിരുന്നത് ഒരു വിശാലമായ മൈതാനത്തിന്റെ ഒരു അറ്റത്തായിരുന്നു.മൈതാനത്തിനും സ്കൂളിനും അന്ന് അതിര്‍ത്തികള്‍ ഉണ്ടായിരുന്നില്ല.സ്കൂളിന്റെ തെക്കു ഭാഗത്തും കിഴക്ക് ഭാഗത്തും ആയി തെയ്യം കെട്ടി ആടാറുള്ള കാവുകള്‍ ആയിരുന്നു.അടുത്തായി ഒരു ആയുര്‍വേദ ആശുപത്രിയും ഒരു ചെറിയ ഹോട്ടലും കടയും ഉണ്ട്.

സ്കൂളിനടുത്തു മൂന്നോ നാലോ കാറ്റാടി മരങ്ങള്‍ ഉണ്ടായിരുന്നു.സ്കൂളിന്റെ പഴയ കെട്ടിടത്തിനടുത്തായി ഒരു നെല്ലി മരവും ഉണ്ടായിരുന്നു...ആ നെല്ലി മരചോട്ടിലാണ് അസംബ്ലി കൂടാറു.

ആ സ്കൂളിനെ കുറിച്ചു ഓര്‍ക്കുമ്പോഴൊക്കെ എനിക്കോര്‍മ്മ വരാറ് ചില്ല് എന്ന സിനിമയില്‍ ഓ.എന്‍.വി എഴുതി യേശുദാസ് പാടിയ "ഒരു വട്ടം കൂടിയ പഴയ വിദ്യാലയ തിരുമുറ്റത്ത്‌ എത്തുവാന്‍ മോഹം...തിരുമുറ്റത്ത്‌ ഒരു കോണില്‍ നില്‍ക്കുന്നോരാ നെല്ലി മരമോന്നുലുത്തുവാന്‍ മോഹം..." എന്ന പാട്ടാണ്.

സ്കൂളിലേക്ക്‌ ഉള്ള യാത്ര അത്ഭുതങ്ങളുടെ യാത്രയാണ് .വയലുകളും പറമ്പുകളും കയറി ഇറങ്ങി കൊണ്ടുള്ള യാത്ര.മഴക്കാലം ആണെന്കില്‍ പറയുകയും വേണ്ട...വയലില്‍ നിറയെ വെള്ളം ഉണ്ടാവും.അതില്‍ നിറയെ ചെറിയ മീന്‍ കുഞ്ഞുങ്ങള്‍ നീന്തി കളിക്കുന്നുണ്ടാവും.വാല്‍മക്രികളും നിറയെ ഉണ്ടാവും.ഇങ്ങനെ കാവുകളും പറമ്പുകളും വയലുകളും താണ്ടിയുള്ള കുട്ടിപട്ടാളത്തിന്റെ യാത്ര അര മണിക്കൂറെങ്കിലും എടുക്കും സ്കൂളില്‍ എത്തിച്ചേരാന്‍ .

ലക്ഷ്മി ടീച്ചറുടെ സാരിതുമ്പും പിടിച്ചു നാണം കുണുങ്ങി ആയ ഒരു കൊച്ചു ചെറുക്കന്‍ ബ്ലാക്ക് ബോര്‍ഡിന് അടുത്തേക്ക് പോകുന്നത് ഇന്നും സുഖമുള്ള ഓരോര്മ്മയാണ്.

ആയുര്‍വേദ ആശുപത്രിയിലേക്ക് ഔഷധിയുടെ വലിയ നീലയും മഞ്ഞയും നിറമുള്ള വണ്ടി ചിലപ്പോഴൊക്കെ വരും... അന്ന് ഞങ്ങള്ക്ക് അതൊരു ഉത്സവം തന്നെ ആയിരുന്നു...ആ വലിയ വണ്ടി എന്റെയും കൂടുകാരുടെയും മനസില്‍ അത്ഭുതങ്ങളുടെ ഒരു കൂടാരം തന്നെ തീര്‍ത്തിരുന്നു.

അവിടെ എനിക്ക് നല്ല കൂട്ടുകാരേയും കിട്ടി...ഷാജി,നിഷാദ്,ജിതേഷ്,പ്രവീണ്‍...അങ്ങനെ അങ്ങനെ ഒത്തിരി..ഒത്തിരി...

പെണ്‍കുട്ടികള്‍ ഇരിക്കുന്ന ബെഞ്ചിന്റെ അടുത്തായിരുന്നു എന്റെ സീറ്റ്... എനിക്ക് അവിടെ ഒരു പുതിയ കൂട്ടുകാരിയേയും കിട്ടി...സ്വപ്ന...അവളുടെ ഫാദര്‍ സ്ഥലം മാറ്റം കിട്ടി ഞങ്ങളുടെ ഗ്രാമത്തിലേക്ക് എത്തിയതായിരുന്നു...അവള്‍ ഫ്രോക്കും ധരിച്ചാണ് സ്കൂളില്‍ വരാറ്..അവളുടെ ഫ്രോക്കിന്റെ മുന്‍പില്‍ ഒരു ചെറിയ പോക്കറ്റ് ഉണ്ടാകും.എന്റെ സ്ലേറ്റ്‌ പെന്‍സിലുകള്‍ ആ കുട്ടിയുടെ ചെറിയ പോക്കെറ്റില്‍ നിക്ഷേപിക്കുകയിരുന്നു എന്റെ പ്രധാന വിനോദം.

ഒരു ദിവസം സ്കൂളിനടുത്തു ഏതോ ഒരു പരിപാടി നടന്നു... അന്ന് സ്വപ്ന ശ്രീകൃഷ്ണന്റെ വേഷം കെട്ടിയിരുന്നു... അത് കാണാന്‍ അച്ഛനും അമ്മയുമൊത്തു ഞാനും പോയി.മയില്‍ പീലിയും ചൂടി ഒരു ഉണ്ണികണ്ണന്‍.കയ്യില്‍ ഒരു ഓടക്കുഴലും ഉണ്ട്.നിഷ്ക്കളങ്കമായ ആ മുഖത്ത് ശ്യാമ വര്‍ണം.കണ്ടിട്ട് നല്ല രസം തോന്നി...അവളുടെ അച്ഛന്‍ എന്നെ കണ്ടിട്ട് ഇങ്ങനെ പറഞ്ഞു..."ഓഹ് ഇതാണോ സ്വപ്നയുടെ ഫ്രോക്കിന്റെ പോക്കറ്റില്‍ പെന്‍സില്‍ നിക്ഷേപിക്കാറുള്ള ആള്‍..."അപ്പോഴാണ് അവള്‍ എല്ലാ കാര്യങ്ങളും വീട്ടില്‍ ചെന്നു പറയാറുണ്ട് എന്ന് ഞാന്‍ അറിഞ്ഞത്...എല്ലാവരുടെയും ചിരികള്‍ക്കിടെ ഒളിക്കാന്‍ ഒരിടവും തേടി ഞാന്‍ ഓടി മറഞ്ഞു...

( പിന്നീട് ഞാന്‍ ആ കുട്ടിയെ കാണുന്നത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ട്രെയിന്‍ യാത്രയ്ക്ക് ഇടയില്‍ വച്ചാണ്...ഞങ്ങള്‍ അത്ഭുതത്തോടെ കുറെ നേരം പരസ്പരം മിഴിച്ചിരുന്നു.അവള്‍ ഇതൊക്കെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ ചോദിച്ചില്ല..)