Sunday, November 25, 2007

മുട്ടുകുത്തിച്ച പ്രണയലേഖനം

ഞാനന്ന് അഞ്ചാം തരത്തില്‍ പഠിക്കുകയാണ്. വീടിനടുത്തുള്ള എല്‍ പി സ്കൂളില്‍ നിന്നു ടൌണിലെ കോണ്‍വെന്റ് സ്കൂളിലേക്ക്‌ കിട്ടിയ പ്രമോഷന്‍. കോണ്‍വെന്റ്റ് സ്കൂള്‍ അതുകൊണ്ട് തന്നെ എനിക്ക് അദ്ഭുതങ്ങളുടെ ലോകം ആയിരുന്നു.സ്കൂളിലെ വലിയ പൂന്തോട്ടങ്ങളും ജലധാരയും ഫിഷ്‌ അക്വേറിയവും അസംബ്ലി കൂടാറുള്ള വലിയ മാവിന്‍തറയും അടുത്തൂടെ പോകുന്ന ട്രെയിനും വെള്ള വസ്ത്രം അണിഞ്ഞ മാലാഖമാരെ പോലുള്ള കന്യാസ്ത്രീകളെയും ഒന്‍പതു വയസുകാരന്റെ അദ്ഭുതകണ്ണിലൂടെയാണ് ഞാന്‍ നോക്കികണ്ടത്.

എന്റെ ക്ലാസ്സില്‍ ഏതാണ്ട് അന്‍പതുപേരോളം കുട്ടികള്‍ ഉണ്ടായിരുന്നു.മരിയാഗ്ര സിസ്റ്റര്‍ ആയിരുന്നു ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍.സിസ്റ്റര്‍നെ എളുപ്പത്തിനായി എല്ലാവരും "മര്യാദ" സിസ്റ്റര്‍ എന്നാണ് പറഞ്ഞിരുന്നത്.

ഒരു ദിവസം ക്ലാസ്സിലെ ഒരു പെണ്‍കു‌ട്ടിയുടെ ബുക്കില്‍ നിന്നും ഒരു തുണ്ടു കിട്ടി...ഈ പെണ്‍കുട്ടികള്‍ക്ക് എന്തേലും കിട്ടിയ മതി...അവരതു എത്തേണ്ട ഇടതൊക്കെ എത്തിച്ചു കൊള്ളും...അവളും അത് തന്നെ ചെയ്തു...എല്ലാവരും കാര്യം അറിയുന്നത് മരിയഗ്രാ സിസ്റ്റര്‍ കലിതുള്ളി ക്ലാസ്സിലേക്ക് ഒരു ചൂരല്‍ വടിയുമായി വന്നപ്പോഴാണ്.സിസ്റ്റര്‍ ദേഷ്യം കൊണ്ടു വിറയ്ക്കുന്ന ചുണ്ടുകളാല്‍ ചോദിച്ചു.."ആരാടാ ഇതു എഴുതിയത്?". സിസ്റ്റര്‍ന്റെ കൊപത്തിന് കാരണം ഉണ്ടായിരുന്നു..അങ്ങനെയൊരു സാധനം അഞ്ചാം ക്ലാസ്സില്‍ നിന്നു കിട്ടും എന്ന് ആരും അന്ന് കരുതിയിരുന്നില്ല.

അത് പ്രേമലേഖനം ആണ് എന്ന് അറിഞ്ഞപ്പോള്‍ കാണാനൊരു കൊതി.ഭാവിയിലെങ്ങാന്‍ ഉപാകാരപെട്ടാലോ.പക്ഷെ കലിതുള്ളി നില്ക്കുന്ന സിസ്റ്റര്‍ നെ കണ്ടപ്പോള്‍ മിണ്ടാതിരുന്നു...തന്റെ ചോദ്യത്തിന് ഉത്തരം കിട്ടാഞ്ഞപ്പോള്‍ സിസ്റ്റര്‍ന്റെ കോപം ഇരട്ടിച്ചു.അവര്‍ എല്ലാ ആണ്‍ കുട്ടികളെയും ക്ലാസിനു പുറത്തിറങ്ങാന്‍ കല്പിച്ചു.സിമന്റ്റ് ഇട്ട വരാന്തയില്‍ എല്ലാവരോടും മുട്ടുകുത്തി നില്‍ക്കാന്‍ പറഞ്ഞു. അവര്‍ വീണ്ടു ചോദിച്ചു..."ആരാണു ഈ പണി ചെയ്തത്?...തഥൈവ...നോ റാസ്പോണ്‍സു ...ചൂരല്‍ കയ്യില്‍ ഇരുന്നു വിറക്കുകയാണ് ... ഞങ്ങളുടെ കാലുകള്‍ സിമന്റ്റ് തറയിലെ മണല്‍ തരികളോട് ഉറഞ്ഞു വേദനിക്കുകയും...ആ കത്തെഴുതിയവനെ ഞാന്‍ മനസ്സാ ശപിച്ചു.
കുറെ കഴിഞ്ഞു സിസ്റ്റര്‍നും മടുത്തുകാണണം..ചോദ്യം ചെയ്യല്‍ മതിയാക്കി അവര്‍ ഞങ്ങളെ വെറുതെ വിട്ടു...

നാളിതു വരെ ആ കത്ത് എഴുതിയവനെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് ആയിട്ടില്ല...എന്നെങ്കിലും അവനെ കയ്യില്‍ കിട്ടിയാല്‍....

പിന്നീട് പ്രണയലേഖനം എഴുതാന്‍ മനസ്സു നിര്‍ബന്ധിക്കുമ്പോഴോക്കെ കാല്‍മുട്ട് സിമന്റ്‌ തറയില്‍ ഉരഞ്ഞ വേദന ഞാന്‍ അനുഭവിക്കാറുണ്ട്‌...

Thursday, November 22, 2007

ഒരു പെണ്ണുകാണല്‍ ദുരന്തം

നികേഷിനു വയസ്സ് പത്തിരുപത്തിയെഴായി....അപ്പോഴാണ് അവന്റെ വീട്ടുകാര്‍ ആ കാര്യം കണ്ടെത്തിയത്...ചെക്കന് കല്യാണ പ്രായമായി..തരക്കേടില്ലാത്ത ഒരു ജോലിയും ഉണ്ട്...അഞ്ചോ പത്തോ അല്ല...അഞ്ചക്ക ശംബളം ആണ് മോന്‍ വാങ്ങുന്നത്‌...ഇനിയും അവനെ പെണ്ണ് കെട്ടാതെ നിര്‍ത്തിയാല്‍ വേലി ചാടിയേക്കും...നികേഷിനു പക്ഷെ തനിക്ക് കല്യാണപ്രായം ആയി എന്ന് ഇതുവരെ തോന്നിയിട്ടില്ല...മറ്റേതൊരു ആണ്കുട്ടിയെയും പോലെ കല്യാണം അവനെ ഒരു പാപ്പാന്‍ ആക്കി മാറ്റും എന്ന് അവനും വിശ്വസിച്ചു ...

വീട്ടുകാര്‍ അപ്പോഴേക്കും നാടുമുഴുവന്‍ അവനു പറ്റിയ ഒരു സുന്ദരി പെണ്ണിനെ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു...തെക്ക് പാറശ്ശാല മുതല്‍ വടക്കു മഞ്ചേശ്വരം വരെ മാത്രമല്ല..കാശ്മീര്‍ വരെ തന്നെ പെണ്ണ് അന്വേഷണം പുരോഗമിച്ചു...കുറെ പെണ്ണ് കാണലും ചായകുടിയും മധുര പലഹാരം തീറ്റയും ആയി സുഖം പിടിച്ചപ്പോള്‍ കണ്ട ഒരു പെണ്ണിനേയും ഇഷ്ടമല്ല എന്ന് പറഞ്ഞു നികേഷ്‌...

അസൂയാലുക്കള്‍ അവന്റെ മധുര പലഹാര കൊതികൊണ്ടാണ് അവന്‍ അങ്ങനെ പറയുന്നതു എന്ന് എന്ന് പറഞ്ഞു പരത്തി...എല്ലാ ദിവസവും പെണ്ണ് കാണാന്‍ പോയാല്‍ പുതിയ പുതിയ പലഹാരങ്ങളും ഡി ഫരന്റ്റ് ടേസ്റ്റ് ഉള്ള ചായയും കഴിക്കാമല്ലോ...മറ്റു ചിലര്‍ പറഞ്ഞു അവനു മറ്റു ആരോടോ ഒരു ഇതു ഉണ്ട്...അതിനാലാണ് കണ്ട ഒരു പെണ്ണിനേയും ഇഷ്ടമല്ലാത്തത്‌ എന്ന്...പക്ഷെ നികേഷ്‌ ഇങ്ങനെ ആണ് പറയാറ്‌... "എനിക്ക് ഗ്ലാമര്‍ അല്‍പ്പം കൂടി പോയതിനു ഞാന്‍ എന്ത് പിഴച്ചു?????"

അങ്ങനെ കുറെ പെണ്ണ് കാണലിനും ചായകുടിക്കും ശേഷം നമ്മുടെ നികെഷിനും ഒരു പെണ്ണിനെ ഇഷടമായി...പതിവുള്ള പെണ്ണ് കനല്‍ ചടങ്ങിനും ചായകുടിക്കും ശേഷം " എനിക്ക് ഈ പെണ്ണിനെ മതി" എന്ന് അവന്‍ തറപ്പിച്ചു പറഞ്ഞു...വീട്ടുകാര്‍ അത് കേട്ടു സന്തോഷിച്ചു...പെണ്ണ് വീട്ടുകാരും ഗ്രീന്‍ സിഗ്നല്‍ കാണിച്ചപ്പോള്‍ എല്ലാര്‍ക്കും സന്തോഷമായി.അവസാനം നികേഷിനു കല്യാണം നടക്കാന്‍ പോകുന്നു എന്ന് അവര്‍ മതിമറന്നു സന്തോഷിച്ചു...

വിവാഹ നിശ്ചയത്തിനു ഒരു ദിവസം കാണാന്‍ തീരുമാനം ആയി...നികേഷ്‌ ഒരു പാടു മധുര സ്വപ്നങ്ങളുമായി സിനിമ പാട്ടുകളും പാടി ( ആരും കേള്‍ക്കാതെ) നടന്നു...തന്റെ സ്വപ്നങ്ങള്‍ക്ക് അവസാനം ഒരു രൂപമുണ്ടായതില്‍ അവന്‍ സന്തോഷിച്ചു...പക്ഷെ വളരെ അപ്രതീക്ഷിതമായി ഒരു ഫോണ്‍ കോള്‍ ഒരു ദിവസം അവനെ തേടി അവന്റെ മൊബൈലില്‍ എത്തി...

താന്‍ കേള്‍ക്കാന്‍ കൊതിക്കുന്ന...ഇനിയെന്നും കേള്‍ക്കേണ്ട ശബ്ദമാണ് ഫോണിലേക്ക് ഒഴുകിയെത്തിയ ആ കിളിമൊഴി എന്നറിഞ്ഞു അവന്‍ കുളിര്‍മയിര്‍ കൊണ്ടു...കിളിമൊഴി ഇങ്ങനെ തുടര്‍ന്നു..." നികേഷ്‌...എങ്ങനെ തുടങ്ങണം എന്ന് എനിക്കറിയില്ല... എനിക്ക് ഈ കല്യാണത്തിന്നു താത്പര്യം അല്ല..കാരണം എനിക്ക് മറ്റൊരാളുമായി ഒരു അഫയര്‍ ഉണ്ട്..ഞങ്ങള്‍ ഒന്നിച്ചു ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു...ദയവായി മറ്റൊന്നും തോന്നരുത്‌..."

തന്റെ സ്വപ്നങ്ങളൊക്കെ ഒരു ചീട്ടു കൊട്ടാരം പോലെ വീണടിയുന്നത് അവന്‍ അറിഞ്ഞു... എന്ത് വേണം എന്ന് അറിയാതെ അവന്‍ കുറച്ചു സമയം അന്തിച്ച് നിന്നു...പിന്നെ അവന്‍ അലറി.."ഓള്‍ ഗേള്‍സ് ഇന്‍ ദിസ് വേള്‍ഡ് ആര്‍ സ്ടുപിട്സ് " ( ഈ ലോകത്തിലെ എല്ലാ പെണ്‍കുട്ടികളും മണ്ടികളാണ്...")

(കുറിപ്പ്: ഈ ബ്ലോഗ് വായിക്കുന്ന പ്രിയപ്പെട്ട പെണ്‍കുട്ടികളെ ....നിങ്ങള്‍ എന്നോട് കോപിക്കേണ്ട ...ഇതു നികേഷിന്റെ മാത്രം അഭിപ്രായം ആയിരിക്കാം. പക്ഷെ വെറുതെ നിങ്ങള്‍ ആര്ക്കും സ്വപ്നങ്ങള്‍ കൊടുക്കരുത്‌...ഒരു നിമിഷത്തേക്ക് പോലും!")

Thursday, November 15, 2007

സുനാമിയും ഞാനും മിഥുനും പിന്നെ അമ്മാവനും...

സുനാമി...സുനാമി എന്ന് കേട്ടാല്‍ ഇപ്പോള്‍ ആരായാലും ഒന്നു പേടിക്കും...പ്രത്യേകിച്ചു സുനാമി നേരിട്ടു കണ്ടിട്ടുള്ള ആളാണെങ്കില്‍ പിന്നെ ഒന്നും പറയേണ്ട...ഈ പേടി തുടങ്ങിയത് രണ്ടായിരത്തി നാള് ഡിസംബര്‍ ഇരുപതിയന്ജിനു ശേഷമാണ്..അന്നാണല്ലോ ഇന്ധോനെഷ്യയില്‍ നിന്നും കുറെ സുനാമിത്തിരകള്‍ വന്നു ചെന്നൈയിലും കേരളക്കരയിലും ആഞ്ചടിച്ചത്...

രണ്ടായിരത്തി നാലു ഡിസംബര്‍ എനിക്ക് തന്നത്‌ രണ്ട്‌ ആദ്യാനുഭവങ്ങളാണ്. ..തെറ്റിദ്ധരിക്കേണ്ട ...ഒന്നു സുനാമിയാന്നെങ്കില്‍ മറ്റേത് ഭൂമികുലുക്കം ആയിരുന്നു...അതുവരെ ഭൂമികുലുക്കം എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ അത് എങ്ങനെ ആയിരിക്കും എന്ന് അറിഞ്ഞിരുന്നില്ല .

ഞാന്‍ അന്ന് ചെന്നൈയില്‍ ആയിരുന്നു...തിരുവാന്ന്മിയൂരിലെ ഫ്ലാറ്റില്‍ സുഹൃത്തുക്കളായ മിഥുനും മനിഷും കൂടെ ജീവിച്ചുപ്പോന്നപോഴുള്ള കാര്യമാണ്.സുനാമിയുടെ തലേ ദിവസം ഞാനും മിഥുനും രാത്രി മുഴുവന്‍ ബീച്ചില്‍ കാറ്റും കൊണ്ടിരിക്കുകയായിരുന്നു... ഫ്ലാറ്റില്‍ നിന്നു വളരെ അടുത്താണ് ബീച്ച്..നല്ല നിലാവുണ്ടായിരുന്നു.രാത്രി ഒമ്പതര വരെ ഞങ്ങള്‍ അവിടെ ഇരുന്നു.അതിനുശേഷം ഫ്ലാറ്റിലേക്ക് തിരിച്ചു പോയി. അന്ന് രാത്രി ആണ് ഉണ്ണിയേശു പിറന്നത്‌.ഞങ്ങള്‍ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.

ബില്‍ഡിംഗ് ന്‍റെ ടോപ് നിലയിലായിരുന്നു ഞങ്ങളുടെ ഫ്ലാറ്റ്‌. അതിരാവിലെ ആറുമണിക്ക് (!) ഞാന്‍ ഞെട്ടി ഉണര്‍ന്നു....തല പെരുക്കുന്നത് പോലെ തോന്നി...ഞാന്‍ വിചാരിച്ചു തല കറക്കം ആണെന്ന്...സമീപത്തുണ്ടായിരുന്ന കമ്പ്യൂട്ടര്‍ ടേബിള്‍ ഊഞ്ഞാലാടുന്നത് കണ്ടപ്പോള്‍ എന്തോ പന്തികേട്‌ തോന്നി..ഞാന്‍ ഉടനെ മിഥുനെ വിളിച്ചുണര്‍ത്തി..ഞങ്ങള്‍ നോക്കുമ്പോള്‍ പുറത്തു ഭയങ്കര ബഹളം ആയിരുന്നു..ആള്‍ക്കാര്‍ കുട്ടികളും പെട്ടികളും പട്ടികളും ഒക്കെയായി ഓടിച്ചാടി താഴേക്ക്‌ ഇറങ്ങുന്നത് കണ്ടു..ഞങ്ങള്‍ പക്ഷെ ഭയങ്കര ധൈര്യശാലികള്‍ ആയതു കൊണ്ടു ഉറക്കവേഷത്തില്‍ തന്നെ ഇറങ്ങിയോടി...കുറച്ചു കഴിഞ്ഞു എല്ലാം ശമിച്ചു..ആള്‍ക്കാര്‍ അവരവരുടെ കൂടാരങ്ങളിലേക്കു പോയി...

അല്‍പ്പം കഴിഞ്ഞു ഞാനും മിഥുനും ഡല്ഹി ചാറ്റില്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പോയി..തിരിച്ചു വരാന്‍ ഒരു എട്ടര ആയിക്കാണണം..ഞങ്ങള്‍ വരുമ്പോള്‍ ബീച്ചില്‍ നിന്നു ആള്‍ക്കാര്‍ "തണ്ണി തണ്ണി " എന്ന് നിലവിളിച്ചു കൊണ്ടു ഓടുകയാണ്..ഞങ്ങള്‍ക്കു ഒന്നും മനസിലായില്ല...

ഞങ്ങള്‍ വേഗം ബീച്ചിലേക്ക് നടന്നു...ചെന്നപ്പോള്‍ കണ്ട കാഴ്ച ...കടല്‍ ഏതാണ്ട്‌ അരക്കിലോമീറ്റെര്‍ ഉള്‍വലിഞ്ഞിരിക്കുന്നു .കരയില്‍ മീനുകള്‍ കിടന്നു പിടയ്ക്കുന്നു..ആളുകള്‍ ഭയച്ചകിതരായി ഇതും നോക്കിയിരിക്കുന്നു...നോക്കിക്കൊണ്ട്‌ നില്‍ക്കേ കടല്‍ വീണ്ടും ആദ്യം ആദ്യം മെല്ലെ മെല്ലെ ...പിന്നെ പിന്നെ ശക്തിയായി കരയിലേക്ക് കയറാന്‍ തുടങ്ങി..ആള്‍ക്കാര്‍ നാലുപാടും ചിതറിയോടി...പിന്നീടാണ്‌ മനസിലായത് അത് സുനാമി ആയിരുന്നു എന്ന്..

കഥ അവിടെ തീര്‍ന്നില്ല...ഞങ്ങള്‍ തിരിച്ചു ഫ്ലാറ്റില്‍ എത്തി ഒന്നു ശ്വാസം വിട്ടപ്പോഴാണ് മിഥുന്‍ അത് പറഞ്ഞതു...അവന്‍റെ വകയിലൊരു അമ്മാവന്‍ തലേ ദിവസം ഞങ്ങളുടെ ഫ്ലാറ്റില്‍ വന്നത്രെ...കടല്‍ വളരെ അടുത്തായതിനാല്‍ ആദ്ദേഹം പറഞ്ഞത്രെ..കടല്‍ കയറി വന്നാല്‍ആദ്യം കൊണ്ടു പോകുന്നത് നിങ്ങളെ ആയിരിക്കും എന്ന്...പിറ്റേ ദിവസം തന്നെ സുനാമി തിരകളായി കടല്‍ വന്നു....സുനാമിയെ കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസില്‍ എപ്പഴും ഓടിയെത്തുന്നത്‌ ഈ സംഭവം ആണ്......

Tuesday, November 13, 2007

ഷൂ മാക്കെര്‍ ലെവീ ...നിന്‍റെ ഓര്‍മ്മയ്ക്ക്...

നൈന്റീസില്‍ ആണെന്ന് തോന്നുന്നു ....ഭൂമി കാണാന്‍ ഒരു ധൂമകേതു ( കോമെറ്റ്) ആകാശത്ത് എത്തിയത്. ഒരു നീണ്ട വാലും പിന്നെ മത്തങ്ങാ വലിപ്പത്തില്‍ ഉള്ള തലയും ഒക്കെയായി ഏകദേശം ഒരു മാസത്തോളം ആ ധൂമകേതു മലയാളനാട്ടിനു മുകളില്‍ ഉണ്ടായിരുന്നു. ഏതോ ഒരു സായ്‌വ് ആണ് അതിനെ കണ്ടെത്തിയത്. അതിനാല്‍ അവനൊരു പേരും നല്കി - ഷൂമക്കെര്‍ ലേവി....

ഭൂമി മലയാളത്തിലെ പത്രങ്ങള്‍ക്ക്‌ ഏതെങ്കിലും ഒരു കഷ്ണം തീപ്പൊരി കിട്ടിയാല്‍ മതി...അവരതു പെരുപ്പിച്ച് തീക്കുണ്ടം ആക്കിക്കോളും... അതുതന്നെ ഇക്കാര്യത്തിലും സംഭവിച്ചു...ധൂമാകെതുവിനെ നാട്ടിലെ പത്രങ്ങള്‍ ഒരു ആഘോഷമാക്കി മാറ്റി...ധൂമാകേതുവിനെ ചൊല്ലി ഒരു പാടു കഥകളും വിശ്വാസങ്ങളും പ്രചരിച്ചു...ഞാന്‍ അന്ന് ഇത്രയ്ക്കൊന്നും വളര്‍ന്നിട്ടുണ്ടായിരുന്നില്ല... അല്ല...ഇപ്പോള്‍ ഞാന്‍ ഒരു പാടു വളര്ന്നു എന്നല്ല.. അന്ന് ഞാന്‍ ഇതിലും ചെറുതായിരുന്നു...എന്‍റെ ഓര്‍മ്മ വച്ചു നോക്കിയാല്‍ അപ്പര്‍ പ്രൈമറിയില്‍ പഠിക്കുകയായിരുന്നു..

അന്ന് എന്‍റെ വീട് ഓടുമേഞ്ഞത് ആയിരുന്നു...എ റിയല്‍ കേരള സ്റ്റൈല്‍ ! സാദാരണ ഓടു മേഞ്ഞ വീടിനുള്ളത് പോലെ ഒരു തട്ടിന്‍ പുറവും ഉണ്ടായിരുന്നു...ഒരു ദിവസം ആളെ പേടിപ്പിക്കാനായിട്ടു ഒരു പത്രവാര്‍ത്ത...ഈ മാസം ഇത്രാം തീയതി നമ്മുടെ ധൂമകേതു ഭൂമിയുടെ അടുത്തെത്തുന്നു... അന്ന് ഭയങ്കര റിസ്ക് ആണ്...ചിലപ്പോള്‍ ഭൂമിയെ ധൂമകേതു ഇടിചേക്കാം..ഹെന്റമ്മോ..പിന്നത്തെ കാര്യം പറയണോ...നാലാള്‍ കൂടുന്നെടത്തൊക്കെ സംസാരം ധൂമകേതുവായി..അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ക്ക്‌ ചര്‍ച്ച ചെയ്യാനുള്ള കഴിവും താല്‍പര്യവും കുറെ കൂടുതലാണല്ലോ ....

അവസാനം ആ ദിനം വന്നെത്തി..ഇന്നാണ് ഷൂ മക്കെര്‍ലേവി ടിയാന്‍ നമ്മുടെ ഭൂമിടെ ഏറ്റവും അടുത്തേക്ക് എത്തുന്നത്‌...ദൈവമേ ...ഈ ദിവസം എങ്ങിനെയെങ്കിലും തീര്‍ന്നു കിട്ടന്നെ ...നേരം ഇരുട്ടിയപ്പോള്‍ നമ്മുടെ ധൂമകേതു പടിഞ്ഞാറന്‍ ചക്രവാളത്തില്‍ വന്നു പുഞ്ചിരിക്കാന്‍ തുടങ്ങി..എനിക്കത് കൊലച്ചിരി ആയിട്ടാണ്‌ തോന്നിയത്...കണ്ടില്ലേ മത്തങ്ങാ തലയും വല്യൊരു വാലുമായി ആളെ പേടിപ്പിക്കാനായിട്ടു...

ഡിന്നര്‍ ഒക്കെ വല്ല വിധേനയും തീര്‍ത്തു ഞാന്‍ ഉറങ്ങാന്‍ കിടന്നു. പെട്ടെന്ന് തന്നെ ഉറങ്ങി പോയി .നേരം കുറെ ആയിക്കാണും...എന്തൊക്കെയോ വീഴുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്‌...വീടിന്‍റെ മേല്‍ക്കൂര എന്‍റെ തലയില്‍ വീഴുകയാണ്‌ എന്ന് ഞാന്‍ പേടിച്ചു...ഉടനെ എനിക്ക് ധൂമകേതുവിനെ ഓര്മ്മ വന്നു .ഞാന്‍ പേടിച്ചു നിലവിളിച്ചു..എന്‍റെ ശബ്ദം കേട്ടിട്ടാവണം അച്ഛന്‍ ഓടിവന്നു ....ഞാന്‍ എന്‍റെ പേടിയുടെ കാരണം പറഞ്ഞില്ല ...ഞങ്ങള്‍ വാതില്‍ തുറന്നു പുറത്തിറങ്ങി...അവിടെയതാ അങ്ങ് ആകാശത്ത് നമ്മുടെ ധൂമകേതു പഹയന്‍ പറ്റിച്ചേ എന്നും പറഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ടിരിക്കുന്നു...തട്ടിന്‍ പുറത്തു എലികള്‍ ഓടിക്കളിച്ച ശബ്ദം കേട്ടാണ് ഞാന്‍ പേടിച്ചതു എന്ന് അപ്പോഴാണ് എനിക്ക് പൂര്‍ണ്ണമായി ബോധ്യം വന്നത്...അതിനു ശേഷം ഒരു ധൂമാകെതുവിനെയും ഞാന്‍ കണ്ടിട്ടില്ല ...